മലയാളികളുടെ നിത്യഹരിത നായകനായി എല്ലാ തലമുറയും ഒരുപോലെ ആരാധിക്കുന്ന താരമാണ് പ്രേംനസീർ. നസീറിന്റെ വിയോഗം മലയാള സിനിമാ ലോകത്തിനും ആരാധകരിലും വൻ ആഘാതം സൃഷ്ടിച്ച വാർത്ത കൂടിയായിരുന്നു. ഇപ്പോൾ പ്രേം നസീർ മരിച്ചു എന്ന തെറ്റായ വിവരം ആദ്യം പുറത്തു വന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടനും സംവിധായകനുമായ ലാൽ.
പ്രേം നസീറിന്റെ ആശുപത്രി നിമിഷങ്ങൾ മറക്കാൻ കഴിയില്ല എന്ന് ലാൽ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നസീറിന്റെ വിയോഗവും അവസാന നിമിഷവും ലാൽ പങ്കിട്ടത്. ഒരു നാടക നടനായി അഭിനയ ലോകത്ത് ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
542 മലയാളം സിനിമകളിൽ നായകനായി അഭിനയിച്ചും 130 സിനിമകളിൽ ഷീലയ്ക്കൊപ്പം അഭിനയിച്ചതിന്റെ പേരിലും രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകളും പ്രേംനസീർ സ്വന്തമാക്കിയിട്ടുണ്ട്. പ്രേംനസീറിനെ കുറിച്ച് ലാൽ പറയുന്നത് ഇങ്ങനെ;
‘ഫാസിൽ സാറിന്റെ ജോലികൾക്കായി ഞങ്ങൾ മദ്രാസിലുള്ള സമയത്താണ് പ്രേം നസീർ ആശുപത്രിലിയാണെന്ന വാർത്ത കേട്ടത്. അദ്ദേഹത്തെ കാണാനായി വിജയ ഹോസ്പിറ്റലിൽ പോയി. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം വെന്റിലേറ്ററിൽ ആണ്. സംവിധായകൻ ശശി കുമാർ ഒഴികെ മറ്റ് സിനിമക്കാർ ആരും അവിടെയില്ല.
മകൻ ഷാനവാസും അനിയൻ പ്രേം നവാസുമുണ്ട്. ഒപ്പം മാധ്യമപ്രവർത്തകനായ കാനായ പികെ ശ്രീനിവാസനുമുണ്ട് . കുറച്ച് കഴിഞ്ഞപ്പോൾ പ്രേം നവാസ് വന്നു പറഞ്ഞു ”പോയി കഴിഞ്ഞു” എന്ന്. ഷാനവാസിനെ എല്ലാവരും നിർബന്ധിച്ച് വീട്ടിലേയ്ക്ക് വിട്ടു. എന്നിട്ട് വീട്ടിലെ കാര്യങ്ങളൊക്കെ ഒരുക്കാൻ പറഞ്ഞു.”
‘ശ്രീനിവാസൻ എല്ലാ പത്രങ്ങളിലും മരണ വാർത്ത വിളിച്ച് പറഞ്ഞു. മുക്കാൽ മണിക്കൂർ ആയപ്പോൾ പാച്ചിക്ക കൊച്ചിൻ ഫനീഫയോട് ബോഡി പെട്ടന്ന് വിട്ടു തരാനുള്ള ഏർപ്പാട് ഉണ്ടാക്കാൻ പറഞ്ഞു. ഈ സമയത്ത് ഒരു ഡോക്ടർ ഇറങ്ങി വന്നു.
അപ്പോൾ കൊച്ചിൻ ഹനീഫ ഡോക്ടറോട് ഇക്കാര്യം പറഞ്ഞു. ഞങ്ങുടെ വിശ്വാസം അനുസരിച്ച് മരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ കുളിപ്പിച്ച് കിടത്തണം. ഒന്ന് കിട്ടിയാൽ ഉപകാരമായിരുന്നു. അപ്പോൾ ഡോക്ടർ ‘എന്ത് എന്ന്’ ചോദിച്ചു.
അല്ല ബോഡിയൊന്ന് വിട്ടു കിട്ടിയിരുന്നെങ്കിൽ’ എന്ന് ഫനീഫ പറഞ്ഞു. ബോഡിയോ? അതിന് മരിച്ചുവെന്ന് ആരു പറഞ്ഞു’ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ ആകെ പതറി പോയി. എന്നിട്ട് എന്നേയും ചൂണ്ടി കാണിച്ചിട്ട് ഇവനും ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ആ സമയം ഞങ്ങൾ അവിടെ നിന്ന് മുങ്ങി.”
എന്നാൽ ആ സമയം അദ്ദേഹം മരിച്ചിട്ടില്ലായിരുന്നു. പക്ഷെ ഏത് നിമിഷവും അത് സംഭവിക്കാം എന്ന നിലയിൽ ആയിരുന്നു. ഡോക്ടർ പ്രേം നവാസിനോട് ‘എങ്ങനെയാണ് നാട്ടിലേയ്ക്ക് കൊണ്ട് പോകുന്നത്? ചാർട്ടേഡ് ഫ്ലൈറ്റ് ഉണ്ടോ എന്ന് ചോദിച്ചിരുന്നു. അത് കേട്ട അദ്ദേഹത്തിന് മനസ്സിലായത് മരിച്ചു എന്നാണ്.
ഷാനവാസ് അപ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ ഒരുക്കാനായി പോയിരുന്നല്ലോ. പിന്നീട് ഷാനവാസിനെ അങ്ങന തടയും എന്നായി. പെട്ടെന്ന് തന്നെ വീട്ടിലേയ്ക്ക് അറിയിക്കാൻ പറഞ്ഞപ്പോൾ പ്രേംനവാസ് പറഞ്ഞു അൽപം കൂടി നോക്കാമെന്ന്.”
ആ സമയം തന്നെ ഞങ്ങൾ ഐസിയുവിൽ കയറി സുന്ദരനും സൗമ്യനുമായ മലയാളത്തിലെ നിത്യഹരിത നായകൻ കിടക്കുന്നത് കണ്ടു. ഞങ്ങൾ അന്ന് അവിടെ കണ്ടത് തടിച്ച് വയറൊക്കെ വീർത്ത നസീർ സാറിനെ ആയിരുന്നു. കുറച്ച് നേരം അവിടെ നിന്നതിന് ശേഷം ഞങ്ങൾ പുറത്ത് ഇറങ്ങി.
ഈ സമയം ശ്രീനിവാസൻ വിളിച്ച് പറഞ്ഞ സ്ഥലത്തൊക്കെ വീണ്ടും തിരിച്ചു വിളിക്കുകയാണ്. മരണ വാർത്ത തിരുത്തണമെന്ന് പറഞ്ഞു. എന്നാൽ ഒരു പത്രത്തിൽ മാത്രം വിളിച്ചിട്ട് കിട്ടിയില്ല. എന്നാൽ ശ്രീനിവാസൻ വിളിച്ചിട്ട് തിരുത്താൻ പറ്റാത്ത ആ പത്രത്തിൽ മാത്രം ശരിയായി വന്നു.” പ്രേം നസീർ അന്തരിച്ചു എന്ന വാർത്ത” മറ്റുള്ളതിലൊക്കെ ‘ഗുരുതരാവസ്ഥയിൽ’ എന്ന് മാത്രമായിരുന്നു കൊടുത്തിരുന്നത്.