താൻ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവൻ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നതിൽ രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ പാർഗോലോവോ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അതേസമയം, ഭാര്യയുടെയും ഭർത്താവിന്റെയും പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.
36കാരനായ യുവാവാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ പള്ളിവക സന്നദ്ധസേവനത്തിൽ സജീവമാണ്. കിട്ടുന്ന പണം മുഴുവൻ പള്ളിക്ക് സംഭാവന ചെയ്യുകയാണ് ഇവരുടെ രീതി. ഭർത്താവ് സമ്പാദിക്കുന്ന പണവും പള്ളിക്കായി യുവതി നൽകിയിരുന്നു. ഇതേതുടർന്ന് പലതവണയായി ഇരുവരും തർക്കത്തിലുമായിരുന്നു. ഇനി പണം പള്ളിക്ക് നൽകരുതെന്നും മുന്നറിയിപ്പ് നൽകി. എന്നാലും ഫലമുണ്ടായില്ല. ശേഷം ഗതികെട്ട് പള്ളിക്ക് തീയിടുകയായിരുന്നു.
പാർഗോലോവോയിലെ സെന്റ് ബേസിൽ ദി ഗ്രേറ്റ് പള്ളിക്കാണ് ഇയാൾ തീയിട്ടത്. ഇലക്ട്രിക്കൽ വയറിങ്ങിന്റെ തകരാർ മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് ആദ്യം ആളുകൾ ധരിച്ചത്. ശേഷം യുവാവിന്റെ പ്രതികാരമെന്ന് പിന്നീട് അറിഞ്ഞു. പ്രതി കുറ്റം പോലീസിനോട് സമ്മതിക്കുകയും ചെയ്തു. അതേസമയം അദ്ദേഹത്തിന്റെ കഥ കേട്ട് മനസ്സലിവ് തോന്നിയ ജഡ്ജി അദ്ദേഹത്തെ വെറുതെ വിട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.