വെസ്റ്റ് മങ്ങാട്: വിവാഹം കഴിഞ്ഞ് മൂന്നുവർഷം കാത്തിരുന്നുണ്ടായ കൺമണി പിറക്കുന്നതിന് മണിക്കൂറുകൾ മുൻപേ ഉണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. കുഞ്ഞിനെ ഒരു നോക്ക് കാണാതെ ശരത് യാത്രയായതിന്റെ ഞെട്ടലിലാണ് കുടുംബം. തന്റെ പ്രിയതമന്റെ വിയോഗമറിയാതെ ഭാര്യ നമിത ആശുപത്രിയിൽ വെച്ച് ശരത്തിനെ തിരക്കിയത് നൊമ്പരകാഴ്ചയായി. ആൺകുഞ്ഞാണ് ദമ്പതികൾക്ക് പിറന്നത്.
പ്രസവ ശസ്ത്രക്രിയ മുറിയിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ ഭർത്താവ് പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണ് വീട്ടുകാരും. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ആണ് ഇന്നലെ പുലർച്ചെ ബൈക്കപകടത്തിൽ മരിച്ചത്. തലേന്നു വൈകിട്ട് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി നമിതയെ വീട്ടുകാർ പ്രവേശിപ്പിച്ചു.
ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു നമിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം നടന്നത്.
നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി. സുഹൃത്ത് ചൂൽപ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഉച്ചയോടെയാണ് കുഞ്ഞ് പിറന്നത്.